Sunday, 31 May 2020

കഥ പറയുന്ന ഫോട്ടോകൾ

ഈ ഫോട്ടോ ക്ലിക്ക് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുന്നേ നടന്ന സംഭാഷണം :

 സന്ദർഭം : അപ്പനും അമ്മയും ഒരേ ദിവസം ( മെയ്‌ 31 2001) നു സർക്കാർ സെർവീസിൽ നിന്ന് റിട്ടയർ ചെയ്ത അന്ന് രാത്രി. (ഞാനപ്പോ ഏഴാം ക്ലാസ്സിൽ )

ഫോട്ടോക്ക് പോസ് ചെയ്യാൻ പറഞ്ഞപ്പോ ക്യാമെറയിലേക്ക് നോക്കി കണ്ണുരുട്ടുന്ന അപ്പനോട് ഫോട്ടോഗ്രാഫർ ആയ ഇളയ മകൾ : "ഈ പപ്പയെ കൊണ്ട് തോറ്റു,  ഒരു കാര്യം ചെയ്യൂ, പപ്പാ ക്യാമെറയിലോട്ടു നോക്കണ്ട,  മുന്നിലിരിക്കുന്ന ഗിഫ്റ്റിലോട്ടു നോക്കിയാ മതി "

പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ച അനുസരണാശീലമുള്ള അപ്പനെ ആണ് നിങ്ങൾ ചുവടെ ഉള്ള ചിത്രത്തിൽ കാണുന്നത്. 

പപ്പാ വല്യ സുന്ദരൻ ആണെന്നാണ് കുടുംബത്തിലൊക്കെ ഉള്ള ഒരു പൊതു അഭിപ്രായം. അത് മാത്രമല്ല, ശമേലൂട്ടിടെ (Samuel കുട്ടി )/ ശമേൽചായന്റെ (Samuel അച്ചായൻ)  സൗന്ദര്യത്തിന്റെ യാതൊന്നും മക്കൾക്കു രണ്ടിനും കിട്ടീട്ടില്ലെന്നും ഐകഘണ്ടേന അഭിപ്രായം ഉണ്ട്. 

അതിൽ മക്കൾക്കു രണ്ടു പേർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടം ഉണ്ട് പുറത്തു കാണിക്കുന്നില്ലെങ്കിലും.

അങ്ങനെ ഇരിക്കുമ്പോഴാണ്  ജൂൺമാമ്മയെ  (Juny അമ്മാമ്മ - as I call my elder sister) കണ്ടിട്ട് മുഖച്ഛായ വച്ചു നാട്ടിൽ ആരാണ്ടു "അങ്ങേവീട്ടിലെ  ശമേൽചായന്റെ മോളാണോ?" എന്നെങ്ങാണ്ട് എപ്പോഴോ ചോദിച്ചതും  പപ്പാടെ സൗന്ദര്യം ഇച്ചിരേലും കിട്ടിയത് പുള്ളിക്കാരിക്കാണെന്നൊക്കെ ജൂൺമാമ്മ അവകാശപ്പെടാൻ തുടങ്ങിയതും.. (കണ്ണ് കാണാൻ മേലാത്ത ആരേലുമാരിക്കും ചോദിച്ചെന്നും പറഞ്ഞു ഞാൻ പുച്ഛിച്ചു തള്ളാൻ ശ്രമിച്ചെങ്കിലും ഉള്ളിന്റെ ഉള്ളിൽ പപ്പാ എനിക്കു "ചായ" തരാഞ്ഞതിൽ എനിക്ക് നല്ല സങ്കടം ഉണ്ടാരുന്നു )

 കഴിഞ്ഞ ദിവസം പഴയ ആൽബം നോക്കുമ്പോ ഈ ഫോട്ടോ കണ്ണിലുടക്കി.
തൊട്ടപ്പുറത്തു ഫോണും തോണ്ടിക്കൊണ്ടിരുന്ന ജൂണ്മാമ്മയോടു 

ഞാൻ : "ശെരിയാ ജൂണ്മാമ്മേ, പപ്പാടെ ഛായ കിട്ടീരിക്കുന്നതു ജൂണ്മാമ്മക്കു തന്നെയാ.. പ്രത്യേകിച്ച് ആ കണ്ണ്.."

ഈ 30 വർഷത്തിനിടയിൽ ഒരിക്കൽ പോലും സമ്മതിച്ചു തരാഞ്ഞ ഒരു സത്യം അനിയത്തി ഇത്ര പെട്ടന്ന് എങ്ങനെ സമ്മതിച്ചു ന്നു ആലോചിച്ചു വായും പൊളിച്ചിരിക്കുന്ന ജൂണ്മാമ്മയോടു 

ഞാൻ (ആൽബം കാണിച്ചോണ്ടു ) : "ഈ ഫോട്ടോ കണ്ടില്ലേ..  രണ്ടു പേരെയും കണ്ട ട്വിൻസ് നെ പോലെ ഉണ്ട്.. എന്തൊരു സാമ്യം.. "

അതിനു ശേഷം നടന്ന വധശ്രമത്തിൽ നിന്ന് തലനാരിഴക്കാണ് ഞാൻ രക്ഷപ്പെട്ടതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. 

No comments:

Post a Comment