Thursday, 15 October 2020

ടെക്‌നോപാർക്കിന്റെ സുരക്ഷ ഈ കണ്ണുകളിൽ ഭദ്രം

ചിത്രത്തിൽ കാണുന്നത് Technopark ന്റെ സുരക്ഷ ഉറപ്പുവരുത്താൻ 4 ദിക്കുകളും മോണിറ്റർ ചെയ്യുന്ന task force അംഗങ്ങളായ "The കാക്ക squad " ആണ്.

കാക്കാശ്ശേരിൽ വീട്ടിലെ മൂത്ത കാർന്നോരായ ദാമോദരൻ ചേട്ടനാണ് സ്‌ക്വാഡിന്റെ "സ്‌ക്വാഡ്രൺ ലീഡർ". അദ്ദേഹത്തിന്റെ മകൻ ആയ ഉണ്ണി (alias DUDE) ആണ് സ്‌ക്വാഡിലെ മറ്റൊരു സഹായി.

ഇവരെ കൂടാതെ തമിഴ് നാട് ഗവണ്മെന്റിന്റെ വിശിഷ്ട സേവ മെഡൽ നേടിയ പ്രമുഖ മലയാളി CID കളായ ദാസ്സനും വിജയനും ആണ് സ്‌ക്വാഡിൽ ഉള്ളത് (തെക്കോട്ടു നോക്കി ഇരിക്കുന്നത് ദാസൻ, മറ്റതു വിജയൻ ).

ടെക്‌നോപാർക്കിന്റെ തൊട്ടടുത്തുള്ള ആൾതാമസം ഇല്ലാത്ത ഒരു 8 നില apartment ഇലാണ് ഇവർക്കു accommodation ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് ഏരിയ, food കോർട്ട്, സ്വിമ്മിംഗ് പൂൾ മുതലായ അത്യാധുനിക സൗകര്യങ്ങൾ വരെ അവിടെ ലഭ്യമാണ്.

കാക്ക സ്‌ക്വാഡിനിനോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് ആശയ വിനിമയം മേഖലയിൽ ഇവരെ സഹായിക്കുന്ന പ്രാവച്ചംബലം പ്രാക്കളുടെ കാര്യം. പ്രാവച്ചംബലം പ്രതീഷ്, പ്രസന്നൻ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ വലിയ ഒരു ടീം തന്നെ രംഗത്തുണ്ട്.

പ്രവാച്ചമ്പലം പ്രാവ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ പ്രജിത്തിന്റെ വാക്കുകളിലേക്ക് :
"കാക്ക സ്‌ക്വാഡിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഞങ്ങളുടെ സ്ഥിതി ദയനീയമാണ്. ഞങ്ങള്ക്ക് കമ്പനി accommodation തന്നിട്ടില്ല. യാതൊരു ആനുകൂല്യങ്ങളും ഇല്ലെന്നു മാത്രമല്ല, പരുന്തുംപാറ പുരുഷോത്തമൻ (alias പരുന്ത് പുരുഷു ), അയാളുടെ മച്ചമ്പി ഗരുഡാക്ഷൻ എന്നിവരുടെ നിരന്തരമായ ആക്രമണത്തെ ഭയന്നാണ് ഞങ്ങൾ ഓരോ നിമിഷവും ജോലി ചെയ്യുന്നത്."

ലേഖിക : "എന്താണ് അവരും നിങ്ങളുമായുള്ള പ്രശ്നം?"

പ്രജിത്ത് : "എന്റെ പൊന്നു ചേച്ചി, ഞങ്ങൾക്കവരുമായി ഒരു പ്രശ്നോം ഇല്ല.. ഈ ദാമോദരൻ ചേട്ടന്റെ മോൻ ഉണ്ണി (DUDE) ആ പരുന്തുംപാറക്കാർക്കിട്ടു എന്തോ പണി കൊടുത്തു. അവനെ തിരക്കിയാണ് അവര് വരുന്നത്. ദൂരെ നിന്ന് അവരുടെ വരവ് കാണുന്ന ദാമോദരൻ ചേട്ടൻ അപ്പോഴേ കാക്ക സ്‌ക്വാഡിലെ എല്ലാരേം കൊണ്ട് മുങ്ങും.. ജന്മനാ നിഷ്കളങ്കരായ ഞങ്ങൾ ഇതൊന്നുമറിയാതെ ജോലി തുടരുകയും  "ഉണ്ണ്യേന്ത്യേ.. ഉണ്ണ്യേന്ത്യേ..." ന്ന് അലച്ചോണ്ട് പരുന്ത് പുരുഷും സംഘവും ഞങ്ങളെ ഇഞ്ചപ്പരുവം ആക്കുകയും ചെയ്യും.
"Mujhe മാലൂം നഹീ.." ന്നൊക്കെ ആ മറുതകളോട് പറഞ്ഞാ മനസ്സിലാവണ്ടേ "

"ഇവരുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനായി ഞങ്ങൾ താമസം അപ്പുറത്തുള്ള C Block ലെ flat കളുടെ ബാൽക്കണിയിലേക്ക് മാറ്റി.. പക്ഷെ അവിടുത്തെ മനുഷ്യർ ഞങ്ങളോട് കടുത്ത വംശീയ വിവേചനവും, ചെയ്യാത്ത കുറ്റങ്ങൾ ഞങ്ങളുടെ മേൽ ആരോപിച്ചു ഞങ്ങളെ ആട്ടി ഓടിക്കുകയും ആണ്

ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ചയിൽ ഞങ്ങളുടെ സഹോദരൻ പ്രശാന്ത് ആ കാണുന്ന ബാൽക്കണിയിൽ വെറുതെ ഇരിക്കുമ്പോ ഏകദേശം 5 വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നു :" എന്റെ sunflower ന്റെ seeds മോഷ്ടിക്കാൻ വന്നതാണല്ലേ കള്ള പ്രാവേ " ന്നും പറഞ്ഞു അവനെ ഓടിച്ചു വിട്ടിട്ടു ചെടി ചട്ടീലെ മണ്ണ് മാന്തി seed അവിടെ ഉണ്ടോ ന്ന് ഉറപ്പു വരുത്തി. ചില ദിവസങ്ങളിൽ "ബാൽക്കണിയിൽ അപ്പിയിടാൻ വന്നിരിക്കുവാ കള്ള പ്രാവ് " എന്ന് പറഞ്ഞാണ് അപഹസിക്കുന്നത്.

ഗതികെട്ട ഞങ്ങൾ പേര് കേട്ട ഗുണ്ട ആയ മൈനാഗപ്പള്ളി മൈനെന്ദ്രൻ ചേട്ടന്റെ സഹായം തേടി. ആ കൊച്ചിനെ വെറുതെ ഒന്നു പേടിപ്പിക്കാനായി കൊച്ചു ബാൽക്കണി ഡോർ തുറന്നു പുറത്തേക്കു വരുന്നതും നോക്കി മൈനെന്ദ്രൻ ചേട്ടൻ രാവിലെ ബാൽക്കണിയിൽ ഇരിക്കുവാരുന്നു. കഷ്ടകാലം എന്ന് പറയട്ടെ, കട്ടിലിൽ നിന്ന് എണീറ്റ കോലത്തിൽ, വായിലൊരു ബ്രഷുമിട്ടു സായി ബാബയുടെ മുടിയുമായി ഡോർ തുറന്നത് കൊച്ചിന് പകരം അതിന്റെ അമ്മയാരുന്നു.. ആ രൂപം കണ്ട ഷോക്കിൽ ഹിസ്റ്റീരിയ ബാധിച്ചു പറന്ന മൈനെന്ദ്രൻ ചേട്ടന്റെ തല ജനൽ ഗ്ലാസിൽ ഇടിക്കുകയും അദ്ദേഹം ഇപ്പോൾ ഉത്പാലക്ഷൻ ചേട്ടന്റെ ഉപ്പൻസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയിൽ കഴിയുകയും ആണ്.

മൈനെന്ദ്രൻ ചേട്ടൻ പക്ഷ്യാവകാശ കമ്മീഷനിൽ കൊടുത്ത പരാതിയിൽ  അദ്ദേഹത്തിന്റെ ചികിത്സാചിലവുകളും ഞങ്ങൾ വഹിക്കണമെന്ന് പക്ഷ്യാവകാശ ചെയർമാൻ ശ്രീമതി തത്തമ്മഠത്തിൽ താത്രിക്കുട്ടി നിർദേശിച്ചു.

ഞങ്ങൾക്കൊന്നേ ചോദിക്കാനുള്ളു : "പരുന്തുംപാറ ബ്രദർസ് ഞങ്ങളുടെ കൂട്ടത്തിലുള്ളവരുടെ കയ്യും കാലും കൊത്തിനുറുക്കിയപ്പോൾ എവിടെ ആയിരുന്നു ഈ സംഘടനകൾ ഒക്കെ? "

No comments:

Post a Comment