Sunday, 31 July 2016

കാലം പോകുന്ന ഒരു പോക്കേ..

വർഷത്തിൽ ഒരിക്കൽ എന്കിലും നാട്ടിലെ ഇടവകപ്പള്ളിയിൽ പോകുക എന്നുള്ളത് അന്നക്കുട്ടിയുടെ ഒരാഗ്രഹമാണ്. 2004 വരെ ആ പള്ളിയിൽ എല്ലാ ഞായറാഴ്ചയും കുർബ്ബാന മുടങ്ങാതെ കൂടിക്കൊണ്ടിരുന്ന ഒരു സത്യക്രിസ്ത്യാനി അണല്ലോ നമ്മുടെ അന്നക്കുട്ടി. കുർബ്ബാന മാത്രമല്ല കേട്ടോ, അത് കഴിഞ്ഞുള്ള സൺഡേ സ്കൂളും.

സൺഡേ സ്കൂൾ കഴിഞ്ഞാൽ ഒരു 50-60 ൽ ഒരോട്ടമാണ്. 12.30 ക്ക് ശക്തിമാൻ തുടങ്ങുന്നതിന് മുന്നെ വീട്ടീ കേറണം. പണ്ഢിത് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർ നാഥ് ശാസ്ത്രിയുടെ തമാശകൾ കാണണം, പുള്ളി പിന്നെ ഒരു കറക്കം കറങ്ങി ശക്തിമാൻ ആയിക്കഴിഞ്ഞു കാണിക്കുന്ന തമാശകൾ വേറെ.

വീട്ടീന്ന് ഒരു രണ്ട് രണ്ടര കിലോമീറ്റർ ഉണ്ട് പള്ളീലോട്ട്. രാവിലെ 7.30 ക്ക് വീട്ടീന്ന് ഇറങ്ങിയാൽ കേറ്റവും കേറി നടന്നങ്ങ് പള്ളീലെത്തുംബോൾ മണി 8. തിരിച്ച് വരുംബോ 15 മിനിറ്റിൽ കൂടുതൽ എടുക്കില്ല. (അങ്ങോട്ട് പോകുംബോഴുള്ള കേറ്റം ഇങ്ങോട്ട് വരുമ്ബോ ഇറക്കം അയതുകൊണ്ട് ശർർ ന്നങ്ങ് ഓടിക്കൊടുത്താൽ മതി. ബാക്കി ഇനേർഷ്യ നോക്കിക്കോളും. മനസ്സിലാവാത്തവരോട് - ന്യൂട്ടൺസ് ലോസ് ഓഫ് മോഷൻ പഠിക്കാതിരുന്നാൽ ഇങ്ങനെ മേപ്പട്ടും നോക്കി ഇരിക്കാം)

ഇന്ന് 2016 ജൂലൈ 31 ഞായറാഴ്ച

12 വർഷങ്ങൾ കൊണ്ട് അന്നക്കുട്ടി മാത്രമല്ല, നാടും, ഇടവകപ്പള്ളിയും, നാട്ടുകാരും, എന്തിന് പണ്ടു നടന്ന് പോയിരുന്ന നാട്ടുവഴിയുടെ ഇരുവശത്തുമുള്ള കാഴ്ചകൾ വരെ മാറിക്കഴിഞ്ഞിരിക്കുന്നു.

പണ്ട് പള്ളി അടുക്കുംപോൾ കാണാം റോഡിന്റെ 2 സൈഡിലും കൂടെ ചട്ടയും മുണ്ടും ഞൊറിഞ്ഞുടുത്ത അമ്മച്ചിമാരും, സാരി ഉടുത്ത ആൻറിമാരും, ചുരിദാറിട്ട ചേച്ചിമാരും, ഫ്രോക്കോ സ്കേർട്ടോ ഇട്ട് ഓടിച്ചാടി നടക്കുന്ന കുറേ പിള്ളേരും ഒക്കെ നിരനിരയായി പോകുന്നത്. എല്ലാവരും രാവിലെ പള്ളീലോട്ടാ.. ആ കാഴ്ച ഓർമ്മിപ്പിക്കും "ഓ.. ഇന്ന് ഞായറാഴ്ച ആണല്ലോ" എന്ന്.

ഇപ്പോ കാലം മാറി കഥമാറി കാലാവസ്ഥ എങ്ങും മാറി..

വഴി ഏറെക്കുറെ വിജനം തന്നെ. ഇപ്പൊ ആരും നടന്നു പോകാറില്ലായിരിക്കും. എല്ലാവർക്കും തന്നെ സ്വന്തമായി വാഹനങ്ങളുണ്ടാവും. കർത്താവിന്റെ അനുഗ്രഹത്താലും പൂർവ്വികരുടെ പ്രാർത്ഥനകളുടെ ഫലമായും എല്ലാവരും നല്ല നിലയിൽ കഴിയുന്നതിൽ പരമൊരു സന്തോഷം വേറെന്താ.

ആ 2 km നടന്ന വഴിയിൽ ആകെ അന്നക്കുട്ടി കണ്ട മനുഷ്യജീവി കറിയാച്ചനപ്പച്ചനാണ്. ആകെയുള്ള വ്യത്യാസം പ്രായം പണ്ടത്തേതിലും കൂടി - 80 എന്കിലും ആയിക്കാണും. നടപ്പിന്റെ വേഗതയ്ക്ക് വലിയ കുറവൊന്നും വന്നിട്ടില്ല. പണ്ട് കാണുംബോൾ രണ്ടു കയ്യിലും തൂങ്ങി രണ്ടു കൊച്ചുമക്കൾ ഉണ്ടായിരുന്നു. ഇന്നാ പയ്യന്മാരു കെട്ടി അവർക്കും മക്കളായിക്കാണും. സംഭവം ഉറപ്പിക്കുന്ന പോലെ ദാണ്ടെ പോകുന്നു അന്നക്കുട്ടിയെയും കറിയാച്ചനപ്പച്ചനെയും കടന്ന് കാറിൽ കറിയാച്ചനപ്പച്ചന്റെ കൊച്ചുമക്കളും കുടുംബവും. അവരും പള്ളീലോട്ട് തന്നെ.

പണ്ട് പള്ളി എത്താറാകുംബോൾ കേൾക്കാം പള്ളിക്കകത്ത് അമ്മാമ്മമാരും അമ്മച്ചിമാരും ഒക്കെ ഉച്ചത്തിൽ പാട്ടു പാടുകയും പ്രതിവാക്യം ചൊല്ലുകയും ചെയ്യുന്ന സൌണ്ട് അങ്ങ് റോഡ് വരെ. ഇന്നതും മാറി. പള്ളിയിലെ മൈക്കിലൂടെ ഒഴുകിവരുന്ന ഗാനസംഘത്തിലെ ഏതാനും ഗായകരുടെയും, instruments  ന്റെയും ശബ്ദം മാത്രം. പള്ളീടെ അകത്ത് കയറിയാലും സ്ഥിതി തഥൈവ. എന്താവും കാര്യം എന്നാലോചിച്ചിട്ട് ഒരുത്തരമേ അന്നക്കുട്ടിക്ക് ലഭിക്കുന്നുള്ളൂ.

ഇപ്പൊ അമ്മാമ്മമാരും അമ്മച്ചിമാരും എത്ര തൊണ്ട പൊട്ടിച്ചാലും കൊയറുകാരുടെ മൈക്കിന്റ മുന്നിൽ ആ ശബ്ദങ്ങളെല്ലാം മുങ്ങിപ്പോകും.അപ്പൊ പിന്നെ വെറുതെ പാടിയും വാക്യം ചൊല്ലിയും വായിലെ വെള്ളം വറ്റിച്ച് ആ കൊയറുകാരുടെ താളലയമുള്ള പാട്ടിനിടയിൽ അപശ്രുതി അകണ്ടാല്ലോന്നും കരുതി വെറും കാഴ്ചക്കാരുടെ റോളിൽ നിന്ന് കുർബ്ബാന കൂടുന്നു. മിണ്ടാതെ, ഉരിയാടാതെ.

കുർബ്ബാന ചൊല്ലാൻ അച്ചനും അൾത്താരാ ബാലന്മാരും ഉണ്ട്. പാട്ട് പാടാനും പ്രതിവാക്യം ചൊല്ലാനും കൊയറുകാരും ഉണ്ട്. പിന്നെ ഇതിനിടയിൽ പാവം വിശ്വാസികൾക്ക് ചെയ്യാൻ ഒന്നുമില്ലത്രെ, മൌനപ്രാർത്ഥന അല്ലാതെ.

കാലം പോയ പോക്കേ..

Wednesday, 27 July 2016

വെള്ളരിക്കാപ്പട്ടണത്തിലെ യന്ത്രഭഗവതി

വെള്ളരിക്കാപ്പട്ടണത്തിലെ ഒരു ഫ്ളാറ്റ്.. സമയം രാത്രി 12 മണി..

അകത്തേക്കു കേറാനായി രണ്ടു പേര് മെയ്ൻ ഡോറിനടുത്തേക്ക് വരുന്നു.. ഫ്ളാറ്റിൽ പുതിയ ഫിന്ഗർ പ്റിന്റ് ഓതറൈസ്ട് എന്റ്റി സിസ്റ്റം സ്ഥാപിച്ചിട്ട് 4 ദിവസം ആയതെ ഉള്ളു.. അതായത് ഫ്ളാറ്റിലേക്ക് കയറാനുള്ള ഡോർ തുറക്കണമെന്കിൽ യന്തൃത്തിലെ വിരലടയാളം ചേരണം എന്നർത്ഥം..

ആദ്യത്തെ വ്യക്തി അവിടുത്തെ സ്ഥിര താമസക്കാരനാണ്. അദ്ദേഹം ധൃതി പിടിച്ച് അകത്തേക്കു കയറാൻ ശ്രമിക്കുന്നു.. പക്ഷേ യന്ത്രം സമ്മതിക്കുന്നില്ല.. ആ മാന്യദേഹം സെക്യൂരിററി ചേട്ടനോട് പറയുന്നു : "അല്ലയോ മഹാനുഭാവാ, 10 വിരലിൽ ഏതിന്റെ അടയാളമാണ് കൊടുത്തതെന്നോർമ്മയില്ല.. നേരം വൈകിയ നേരത്ത് ഇനി എല്ലാ വിരലുകളും ശ്രമിച്ചു നോക്കാതെ ഞാൻ കയറി പോയ്കോട്ടേ?"

സെക്യൂരിററി ചേട്ടൻ : "അയ്യോ സാർ, സാറിനെ എനിക്ക് പരിചയം ഉണ്ടെങ്കിലും യന്ത്രം പറയാതെ കയറ്റിവിടാൻ നിർവ്വാഹമില്ല.. ക്ഷമയോടെ എല്ലാ വിരലുകളും പരീക്ഷിച്ചു നോക്കിയാലും.. യന്ത്രഭഗവതി അങ്ങയുടെ പ്രയത്നം കണ്ടു കടാക്ഷിക്കാതിരിക്കില്ല.."

സ്ഥിരതാമസക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തി: "ചേട്ടാ, ഞാൻ വിസിറ്ററാണ്.. പത്താമത്തെ ഫ്ളാറ്റിലൊന്ന് പോകണം.."

സെക്യൂരിററി ചേട്ടൻ: "അതിനെന്താ .. ആ രെജിസ്റ്ററിൽ പേരെഴുതിയിട്ട് കയറിക്കോളൂ..ഡോർ ഞാൻ ക്യാബിനിൽ നിന്ന് തുറന്ന് തരാം.. വിസിറ്റർസിന് യന്ത്രത്തിന്റ പരിശോധന ഇല്ല.."

കാശു കൊടുത്ത് ഫ്ളാറ്റ് മേടിച്ച ഉടമയ്ക്കും, വാടക കൊടുത്ത് താമസിക്കുന്ന വാടകക്കാരനും മാത്റമേ ഉള്ളു പരിശോധന..