Wednesday, 18 April 2018

ഓർമയുടെ അവസാനത്തെ താള്..

ഏറ്റവും അവസാനം എന്നിൽ നിന്ന് മായുന്ന ഓർമ എന്താവണം?

അതേ, ആ മുഖം തന്നെ.. 18 വർഷങ്ങൾ മാത്രം എനിക്ക് തന്നിട്ട് എന്റടുത്തു നിന്നു പോയ അതേ മുഖം..

12 വർഷങ്ങളായി ഞാൻ കാണാത്ത അതേ മുഖം, 12 വർഷങ്ങളായി കണ്ണു നനയാതെ ഓർക്കാൻ പറ്റാത്ത ഒരേ ഒരു മുഖം, ഇനി എത്ര വർഷങ്ങൾ കൂടി ഉണ്ടെന്നു അറിയില്ലെങ്കിലും സമയദൂരം കുറയുകയാണല്ലോ എന്നൊരാശ്വാസം..

കരഞ്ഞും, ആവലാതി പറഞ്ഞും തനിയെ ശപിച്ചും ജീവിക്കാതെ ജീവിതത്തെ ധൈര്യമായി നേരിടാനും തല ഉയർത്തി തന്നെ ജീവിക്കാനും എന്നെ പ്രാപ്തയാക്കിയ എന്റെ പാഠ പുസ്തകം..

എന്തു കൊണ്ട് തളർന്നു പോകുന്നില്ല, മുന്നോട്ടു നോക്കുമ്പോൾ പേടി തോന്നുന്നില്ല, വട്ടപ്പൂജ്യം ആണെന്നറിഞ്ഞിട്ടും എന്തു ധൈര്യത്തിൽ ഇങ്ങനെ മുന്നോട്ടു പോകുന്നു എന്ന് ചോദിച്ചവരോടും, ചോദിക്കാതെ ചോദിച്ചവരോടും - I am her daughter, I was brought up by her.

അതു കൊണ്ടായിരിക്കാം ഞാൻ ഇങ്ങനെ ആയിപോയത്. എന്നെക്കാളും ആന വട്ടപൂജ്യത്തിൽ നിന്നാണ് അവര് തുടങ്ങിയതും, എന്നെ പോലൊരു തൊട്ടാവാടിയെ ഇത്രേം ഒക്കെ എഴുതാനെങ്കിലും പോന്ന ഒരു കാന്താരി ആക്കി മാറ്റിയതും..

എന്നിട്ടും അവരുടെ അവസാനം എന്തേ ഇങ്ങനെ ആയിപ്പോയി ന്നു തോന്നാം ന്യായമായും..

ബോറടിച്ചിട്ടുണ്ടാവും ഹേയ്.. ഒഴുക്കിനെതിരെ 2 പെണ്കുട്ടികളെയും കൊണ്ടു നീന്തി നീന്തി, ഇനി അവര് മുങ്ങിച്ചാവില്ല തനിയെ നീന്തിക്കേറാറായി എന്നു തോന്നി കഴിഞ്ഞപ്പോ, എന്നാ ഇനി എങ്കിലും ഞാൻ ഒന്ന് വിശ്രമിച്ചോട്ടെ എന്നവർക്കു തോന്നിക്കാണും..

രക്ഷപ്പെട്ടു പോയി.. നന്നായി ന്നെ ഞാൻ പറയു.. ഇപ്പോഴും ഉണ്ടാരുന്നെങ്കിൽ ചിലപ്പോ ഞാൻ ഉൾപ്പടെ ഉള്ളവര് സ്വന്തം ഭാണ്ഡത്തിന്റെ മൂട് താങ്ങാൻ അവരെ ഉപയോഗിക്കില്ല എന്നാരു കണ്ടു..

എന്തൊക്കെ പറഞ്ഞാലും ഇടക്ക് സ്വപ്നത്തിൽ ഒക്കെ ഒന്നു വന്നു പോകുന്നതിൽ തെറ്റില്ല കേട്ടോ.. ചുമ്മാ മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ കുറച്ചു നേരം..